കഴിഞ്ഞയാഴ്ചയാണ് അച്ഛന്റെ കുടുബത്തിലുള്ള അടൂർ താമസിക്കുന്ന ഒരു അകന്ന ബന്ധു മരണപ്പെടുന്നത്.വീട്ട് ഭിത്തിക്കുള്ളിൽ അതൊരു സംസാര വിഷയമായെങ്കിലും ഒരു മണിക്കൂറത്തെ വിഷാദ ചർച്ചകൾക്കപ്പുറം അത് വളർന്നില്ല.എന്നെയും സാരമായി ബാധിചില്ലെന്നു സാരം.
ആ ആഴ്ച തന്നെ കലാ മേഖലയിൽ തിളങ്ങി നിന്ന ഒരാൾ മരണപ്പെടുകയും അതിന്റെ ഒരു വൈകാരികത എന്നെ വല്ലാതെ അലോസരപ്പെടുത്തുകയും ചെയ്തു.
ലോക്ഡൗണിൽ എവിടെന്നില്ലാതെ കാട് കേറുന്ന മനസ്സിന് ഒരാഴ്ചയോളം പാറി നടക്കാൻ ഒരുഗ്രൻ ടോപിക് ആണ് അന്ന് ഉരുത്തിരിഞ്ഞത്.
''സ്വന്തം കുടുംബത്തിൽ നിന്ന് വേരുകളുള്ള ഒരു മനുഷ്യൻ മരണപ്പെട്ടിട്ടില്ലാഞ്ഞ വിഷാദമെന്തേ നേരിട്ട് കണ്ടിട്ടില്ലാത്ത,കുടുംബ വേരുകളില്ലാത്ത ആ മനുഷ്യൻ മരണപ്പെട്ടപ്പോൾ എന്ന ചിന്ത എന്നെ അലോസരപ്പെടുത്തി''
മരണത്തിന്റെ ഇന്റൻസിറ്റി അളക്കുന്നത് കുടുംബ ബന്ധം അല്ലെന്നുള്ള കേന്ദ്രത്തിൽ ഊന്നി ഞാനൊരു വൃത്തം വരച്ചു.ആ കലാകാരൻ പടച്ചു വിട്ട തെയ്യക്കോലങ്ങൾ എന്റെ മനസ്സിൽ ആടിതിമിർത്തത് കോണ്ടാവണം അതെനിക്ക് കൂടുതൽ വേണ്ടപ്പെട്ടത് എന്ന പൊതു ലോജിക്കിൽ ആ കേസ് ആ വൃത്തത്തിനുള്ളിൽ ഒതുക്കി.
ഈ ഒരു കണക്കുകൂട്ടലുകളിൽ ഇരിക്കുമ്പോഴാണ് ഞാൻ 'അര' യെന്നു വിളിക്കുന്ന അരവിന്ദാക്ഷൻ എന്ന അച്ഛന്റെ അച്ഛൻ അഥവാ അപ്പൂപ്പൻ മരണത്തെ കുറിച്ചുള്ള മറ്റു ചില കഥകൾക്ക് കെട്ടഴിക്കുന്നത്.
അരയുടെ അച്ഛന്റെ ചിറ്റപ്പൻ മരണപ്പെട്ടത് അദ്ദേഹം തന്നെ നേരത്തെ കുറിച്ച കാലവും,സമയവും കണക്കാക്കി ആയിരുന്നെന്നൊരു ഞെട്ടിക്കുന്ന ത്രെഡ് അവിടെടുത്തെറിഞ്ഞു.കണ്ണടയൊന്നു ഊരി മാറ്റി നീട്ടിവച്ച കാലിനപ്പുറം വക്കുമ്പോൾ എന്റെ ഉദ്വെഗം മലകേറാൻ തുടങ്ങിയിരുന്നു.
താൻ മരിക്കാൻ പോകുന്നു എന്നറിയുന്നതിനു തൊട്ട് മുൻപുള്ള നിമിഷം ഭയപ്പാടിന്റെ ആണോ,അതോ സ്വന്തം മരണം പ്രവചിച്ചതിലുള്ള ആത്മരതി ആണോ എന്നു ഞാൻ കൗതുകം കൂറി.
ഈ ഒരു ചോദ്യം അരക്ക് എറിഞ്ഞു കൊടുക്കുന്നതിനു മുൻപ് തന്നെ ഞെട്ടിക്കുന്ന മറ്റൊരു ഡയലോഗ് കൂടി അര എറിഞ്ഞു കൊള്ളിച്ചു.
"ഞാനും കുറിച്ചിട്ടിട്ടുണ്ട് ഒരു തീയതി"
തെല്ലൊന്നു ഞെട്ടി,ഒരു നിമിഷം ഞാൻ അരയുടെ കണ്ണിലേക്കൊന്നു നോക്കി.കണ്ണിന്റെ പോളയുടെ താഴെ ഒരു വിറയലുണ്ട്.പ്രായത്തിന്റെ ആണ് മറ്റൊന്നുമല്ല.അതിലുപരി ഞാനാ ആ കണ്ണുകളിൽ കണ്ടത് സ്വന്തം മരണം നാലാള് കേൾക്കെ വിളിച്ചു പറയുന്നതിലുള്ള ഒരുതരം ആത്മനിർവൃതി ആയിരുന്നു.
കൂടെ ഒരു ഒളിച്ചു കടത്തി ചിരിയും.
അരയുടെ ആ പ്രസ്താവനയിൽ ഞാനൊന്നു ചൂളി.പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾ മാത്രം അലട്ടുന്ന അര കുറിച്ചത് എത്ര ദൂരം ദൈർഖ്യമുള്ള തീയതി ആവാം.എങ്കിലും ഒരാളുടെ മരണം ഒരാൾക് പ്രവചിക്കാൻ സാധിക്കുമോ ? എങ്ങനെയാണ് ഒരാൾ തന്റെ അവസാന നിമിഷം മനസ്സിൽ കാണുക?
ഇത്തരം പ്രസ്താവനകൾ നടത്തുക അരയുടെ ഒരു ഹോബ്ബി ആയത് കൊണ്ട് തന്നെ എന്റെ ഭാവ വത്യാസങ്ങൾക്ക് അര ദൃഷ്ടി കൊടുത്തതെ ഇല്ല.തന്റെ ജീവിതത്തിൽ അനുഭവിച്ചു തീർക്കാനുള്ള സകല അനുഭൂതികളും,സംഘർഷങ്ങളും അനുഭവിച്ചു തീർത്തു എന്ന തോന്നലാവാം അരയെ ഇങ്ങനെ ചിന്തിപ്പിച്ചതെന്ന് ഒരു തോന്നൽ എനിക്കുണ്ടായി.
അപ്പോഴും ഒരു ചോദ്യം വീണ്ടും ബാക്കിയായി "ശാരീരികമായി വലിയ ബുദ്ധിമുട്ടുകളില്ലാത്ത അര കുറിച്ച ആ തീയതിയുടെ ദൂരം എത്ര ആവാം "
ഈ കാട് കയറ്റത്തിനിടയിലും അരയുടെ മേശക്കുള്ളിലെ ആ മുഷിഞ്ഞ ഡയറിക്കുള്ളിലെക്ക് ഒരു ഒളിഞ്ഞു നോട്ടം നടത്തിയാലൊന്ന് ചിന്തിക്കാതിരുന്നില്ല.അപ്പോഴും അരയുടെ സ്വകാര്യ സ്വത്തുക്കൾ പേറുന്ന ആ മേശവലിപ്പിന്റെ താക്കോൽ അരയുടെ അരയിൽ തന്നെ സുരക്ഷിതമാണെന്ന ചിന്ത എന്നെ പല്ലിളിച്ചു കാട്ടി.
ഉത്തരം കിട്ടില്ലെന്നറിഞ്ഞിട്ടും 'എന്നാണ് ആ തീയതി' എന്നു തല ചരിച്ചൊരു കള്ള ചിരിയോടെ ചോദ്യം പായിച്ചു നോക്കിയെങ്കിലും പ്രതീക്ഷിച്ച പോലെ തന്നെ മൈൻഡ് ആക്കാണ്ട് തിരിച്ചയച്ചു.തൊടുത്തു വിട്ട ചിരിയും തിരിച്ചെടുത്തു.
ദിവസം കഴിയും തോറും തീയതിയുടെ കാര്യത്തിന്റെ ഇന്റൻസിറ്റി ഏറിയും കുറഞ്ഞും വന്നെങ്കിലും അര പഴയ പോലെ തന്നെ പാട്ടും പാടി നടന്നു.
മരിക്കുന്നെന് മുൻപ് ഏത് കൊമ്പനായാലും ഒരു വെപ്രാളം കാണിക്കുമെന്ന് ആരോ പറഞ്ഞുള്ള ഒരു കറക്കികുത്തലിൽ അര കുറിച്ച തീയതിക്ക് നല്ല ദൂരമുണ്ടെന്ന് ഊഹിച്ചു ഞാൻ ഉറങ്ങാൻ കിടന്നു.
നേരം ഇരുട്ടി വെളുത്തു.അടുക്കളയിലൊരു പാത്രം വീണു.അരയുടെ ഉഷാ ഫാൻ ആട്ടം നിലച്ചു.ഫാനിന് കീഴിലായി അരയുടെ പച്ച ലുങ്കിയുടുത്ത കാൽ തൂങ്ങിയാടി.കുറിച്ച തീയതിയിൽ മരിക്കപ്പെടില്ലന്നുള്ള ജാള്യതയിൽ അരയുടെ ആത്മരതി നിലം തൊടാതെ നിന്നു.
Ansarsha Abdul Azeez

അടിപൊളി 👌👏👏👏👏
ReplyDelete